Friday, December 26, 2014

സമര ചുംബനക്കാരോട് ,,





ഫാസിസവും സദാചാര ഗുണ്ടായിസവും ഒരമ്മ പെറ്റ മക്കൾ തന്നെയാണ് അതിനെ നേരിടേണ്ടത് പുരോഗമന സമൂഹത്തിന്റെ ബാധ്യതയുമാണ് .. എന്നാൽ ഒരു ചുംബനത്തിലൂടെ സദാചാര/ ഫാസിസങ്ങളുടെ നട്ടെല്ലൊടിക്കാമെന്ന ആവേശം നവ ഗാന്ധിയൻ/ കൃസ്തു വചനങ്ങളുടെ ശാന്തി മന്ത്രമായിട്ടാണ് തോന്നുന്നത്... ക്രിയേറ്റീവ് ജെർണലിസത്തിന്റെ വർണ്ണ പേജുകളിൽ കിസ്സ്‌ ഓഫ് ലവ് മുന്നേറ്റങ്ങൾ പൊടി പൊടിക്കുമ്പോൾ നിത്യ ജീവിതങ്ങളുടെ തെരുവിൽ നാമിന്നും നിന്നിടത്തു തന്നെയാണ് നില്ക്കുന്നത് എന്നത് ഒരു ഉട്ടോപ്പിയൻ കിനാവല്ലെന്നതും നിശ്ചയം..

വേണ്ടത് ക്യാമറ കണ്ണുകൾക്ക്‌ വേണ്ടിയുള്ള വർണ്ണാഭ ചുംബനങ്ങലല്ല ; മറിച്ച് മാറ്റങ്ങള്ക്ക് വേണ്ടിയുള്ള ഒരൊറ്റ ജനതയുടെ വിപ്ലവ ചുംബനങ്ങളാണ്‌ ...

നല്ല മാറ്റങ്ങള്ക്ക് മാത്രം ഐക്യപെടുന്നു ... 
അഭിവാദ്യങ്ങൾ.

Thursday, July 18, 2013

മലാല, നിനക്ക് മുന്നിൽ ബലിക്കല്ലുകളാണ് ..



--------------------------------------------------------------------------------

മലാലയെ തിരികെ വിളിച്ച് ശാന്തി മന്ത്രമോതുകയാണ് പാക്ക് താലിബാൻ .!

മുൻപേ അവളുടെ പ്രാണനെടുക്കുവാൻ മസ്തിഷ്ക്കം നോക്കി പൊട്ടിച്ച വെടിയുടെ ഉന്ന പിഴ തീര്ക്കുകയാകും ആ പിശാചിന്റെ മത സന്തതികൾ. .. ഇരക്കു മത വേട്ടയുടെ പുതിയ ഉന്നം കുറിക്കാൻ.. 

ഇവിടെയാണ്‌ മത തീവ്രവാദത്തിന്റെ പിതൃശൂന്യ നെറികേടുകൾ മുഖ പടം നീക്കി പുറത്തു വരുന്നത്...! സാമൂഹ്യ രാഷ്ട്രീയ ഭരണ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം മത ചിന്തയുടെ നീരാളി കൈകൾ നീളുന്നത് നമ്മുടെ ഈ ചെറു സ്റ്റേറ്റ്ലും പുത്തരി കാഴ്ചയല്ല. നെറികേടിന്റെ കൊണ്ഗ്രെസ്സ് ഭരണത്തിൽ വിരാജിക്കുന്ന ലീഗ് ശരീയത്ത് പരീശന്മാർ പതിനാറു വയസ്സിന്റെ ബാലികമാരുടെ ഗര്ഭപാത്രം നിറക്കാൻ നിയമനിര്മാണം വഴി ഒരുമ്പെട്ടതും അങ്ങ് പാക്കു-അഫഗാൻ മലനിര താഴ്വാരതിലല്ലല്ലോ..മറിച്ച് , ന മ്മുടെ ദൈവത്തിന്റെ ഈ സ്വന്തംനാട്ടിൽ തന്നെ .

മലാലയെന്നല്ല, മതങ്ങളുടെ പാതാള ഗർത്തത്തിൽ വീണു 
ഒരു പെണ്ണും (മനുഷ്യനും) ഇനിയും നിലവിളിക്കാതിരിക്കട്ടെ .
-----------------------------------------------------------------------------------------

Monday, July 15, 2013

ദൈവത്തിനൊപ്പം നോറ്റ എന്റെ നോയമ്പ്..





______________________________________________________________-____ 
റമദാൻ മാസമെന്നെന്നില്ല വർഷത്തിലൊരിക്കൽ നോൽക്കാറുണ്ട് ഞാനുമെന്റെ നോയമ്പ്..മതങ്ങളുടെ സ്വർഗ്ഗ വാഗ്ദാനങ്ങൾക്കുമപ്പുറം  സഹജീവികളായ വിശപ്പ്‌ മനസ്സുകളെ ഒരു ആത്മ പീഡന സംതൃപ്തിയോടെ അടുത്തറിയാനുള്ള ഒരു സപര്യ 
.. അത്ര തന്നെ. അത് റമദാൻ മാസ്സത്തിലാകാം , വാവ് ബലിയിലാകാം,ഇല്ലേൽ കുരിശേറ്റ ദിനയൊർമ്മയിലുമാകാം എന്റെ നോയമ്പ് ദിനം.  എന്നാലിന്ന് പതിവിന്നു വൈരുധ്യമായൊരു ശൈലിയിൽ ആയിരുന്നു ഇന്നെന്റെ  നോയമ്പ് ദിനം.. ! ഒരു ദിനത്തിന്റെ വിശപ്പും ദാഹവും ഒരു പ്രാണൻ പേറുന്ന എന്റെയീ ദേഹകൂട് പൊരുത്തപെടാൻ വല്ലാതെ പാട് പെട്ടു  എന്ന് പറയുന്നതാകും ശരി... 
അത്മീയതക്കോ,ഭൌതികതക്കോ അപ്പുറം ,..

ദാഹവും വിശപ്പും ഒരു മനുഷ്യ മനസ്സിനെ എത്ര തളർത്തുമെന്നറിഞ്ഞ ദിനം..ജോലി ബന്ധിതമായ  യാത്രകളിൽ,  മഴ നനഞ്ഞും അലഞ്ഞു൦ ഈ ദിനം വിശപ്പിനേയും ദാഹത്തെ യും മറ്റു വികാര വിക്ഷോഭങ്ങളെയും വല്ലാതെ തളര്ത്തി ..ഭൂമിയിൽ ഞാനെന്നല്ല, തെരുവിലെ തുച്ച ജന്മങ്ങൾ, അഴുക്കു കൂനയിൽ  ഒരു നേരത്തെ അന്നം തിരയുന്നവർ, പത്തു രൂപയ്ക്കു അരക്കെട്ട് വിറ്റ് കുഞ്ഞിന്റെ വിശപ്പ്‌ മാറ്റുന്ന തെരുവ് വേശ്യകൾ, കുടുംബത്തിലെ വിശപ്പിനെ മറികടക്കാൻ കഴിയാതെ ഒരു തുണ്ട് കയറിൽ ജീവന ത്വജിച്ച കര്ഷക കുടുംബങ്ങളിലെ പട്ടിണി പിതാക്കൻമ്മാർ., , തീരാ ഋണ  ബാധ്യത മാനവും ജീവനും  കവര്ന്ന കന്യകകൾ, മനസ്സിൽ നോവിന്റെ  വെഷമാടി  വന്ന പല കാണാ  ആത്മാക്കളുടെയും വിശപ്പ്‌ തീരാത്ത പ്രാണൻ കൊരുക്കുന്ന നിലവിളികൾ.,..ഇല്ല.മഹാനായ ദൈവം മനുഷ്യരെ ഉള്ളവനെന്നും ഇല്ലാത്തവനെന്നും വര്ഗ്ഗീകരിച്ച  ശപിക്കപ്പെട്ട എന്റെയീ ഭൂമി!

നോവിന്റെ,വിശപ്പിന്റെ  ഈ ദിനത്തിൽ നേരം ഇരുണ്ടിരുന്നു,, നഗരത്തിലെ ആളൊഴിഞ്ഞ ഇടത്തിലെ പള്ളിയിൽ  ബാങ്ക് വിളി കാതോര്ത്ത്  ഞാനെന്റെ ചഷകം നിറച്ചു..മദ്യ ശാലയിലെ ചുവന്നവെട്ടം ചിതറും ശീതള ലഹരിയിൽ ഭവ്യ വിധേയത്തോടെ വിളമ്പുകാരൻ കനിഞ്ഞ വോഡ്ക്കയിൽ ൽ മാമ്പഴ ചാറിന്റെ പാനീയം ഹിമക്കട്ടികളിൽ ചാലിച്ച് ഞാനെന്റെ നോയമ്പ് തുറന്നു... വിശപ്പിന്റെ ദാഹത്തിന്റെ മരണ ശമനം... ! 

അൽപ്പ  ലഹരിയുടെ അമ്ല ധൂളികൾ വിശപ്പും ദാഹവുംപേറുന്ന എന്റെ സിരകളി ൽ കുത്തിയൊഴുകാൻ തുടങ്ങുമ്പോൾ, തെരുവിലെ വേശ്യകൾ വരണ്ണങ്ങളുടെ  വസ്ത്രങ്ങള അണിഞ്ഞു നര്ത്തനം ആരംഭിച്ചു,, ഋണ  ബാധ്യതയിൽ പ്രാണൻ ത്വജിച്ച  കര്ഷകന് ഒരു വിശുദ്ധനെ പോലെ വെളുത്ത വസ്ത്രധാരിയായി കുഞ്ഞുങ്ങളുമൊത്തു  സന്തോഷിച്ചു... തെരുവിലെ വീപ്പയിൽ നിന്നും സ്ഥിരമായി ഭക്ഷണം തിരയുന്ന ഭ്രാന്തനായ യുവാവ് സുഗലോലുപതയുടെ സംമ്പന്ന കുടുംബങ്ങളിലേക്ക്‌ ദൈവത്താൽ ഉയര്ത്തപെട്ടു .ഋണ  ബാധ്യതയിൽ മാനം നഷ്ട്ടപെട്ടു ചത്ത കന്യകകൾ പുഞ്ചിരിക്കുന്ന  മുഖത്തോടെ കരുത്തരായ അനേകം കുഞ്ഞുങ്ങൾക്ക്‌ ജന്മം നല്കി... ഭൂമി പതിവിലും സ്ഥിതി സമത്വതോടെ സ്വര്ഗരാജ്യം പുലര്ന്നു. മുന്നില് മതങ്ങളുടെ ചട്ടകൂടുകളിൽ നിന്നിറങ്ങി  വന്ന ദൈവം എന്റെ മുന്നില് ഉപവിഷ്ട്ടനായി , ഭൂമിക്കു മീതെ, മനുഷ്യ പ്രാണന്റെ വിശപ്പിനു മീതെ, ഇല്ലായ്മകൾക്ക് മീതെ  അവന്റെ മഹാ കാഹളം മുഴക്കി..
.

അൽപ്പ ലഹരിയുടെ കരങ്ങളിൽ നിന്നും പച്ചയായ ജീവിതയാഥാർത്യതിലേക്കു നടയിറങ്ങുംപോൾ ചുണ്ടിലൂറിയ ആത്മ നിന്ദയുടെ  പുഞ്ചിരിക്കൊപ്പം  എന്റെ ദൈവവും ചിരിക്കുകയായിരുന്നു...
നോവിന്റെ നനവിൽ ഞാനവന്റെ കവിളിൽ കണ്ട എ ന്റെ പ്രതിബിംബം അനേകം നിയോണ്‍ ലൈറ്റുകളിൽ കണ്ണീരിന്റെ അമ്ലമഴ വീണ്ടും വീണ്ടും പെയ്യിക്കുകയായിരുന്നു..

ഞങ്ങളുടെ വിശപ്പ്‌ അവശേഷിക്കുകയായിരുന്നു...


______________________________________________________________(july 15th 2013)

Monday, June 24, 2013

പതിനാറിലെ മത രാഷ്ട്രീയങ്ങളിൽ നാം.



_______________________________
 
 
പതിനാറു വയസ്സെന്നല്ല;
മത ഭീകരതയുടെ പരീശന്മാരായ
'ജനാധിപത്യ" ഭരണ കൂടങ്ങൾ
നാളെ
സ്വന്തം അമ്മമാരെ പരിണയിക്കാനും
ഓർഡിനൻസ് ഇറക്കും..

പഞ്ച വത്സര വോട്ടു മഹാമഹത്തിൽ ;
ഇടതു വലതു കൂട്ടികൊടുപ്പിലെ
... ജനാധിപത്യ മഹാ പരിരക്ഷകർ
വാദി പ്രതിയായും
പ്രതി വാദിയായും
വേഷമാടും..

ദൈവ സങ്കല്പം
കഴിഞ്ഞുള്ള അഭയം രാജ്യത്തെ
കോടതികളെന്നു
കരുതുന്ന
പൊതുജനകഴുതകൾ ,
നീതി പീഠങ്ങളുടെ
ഈ മഹാ മൌനത്തിൽ
ഭയത്തോടെ
കണ്ണടക്കും.


ശബ്ദം നഷ്ട്ടപെട്ട;
വരിയുടക്കപ്പെട്ട
ഒരു ജനതയെ പോലെ നാം
നിർവികാരതയോടെ,
നിസ്സഗ്ഗതയോടെ
എല്ലാം നോക്കി കാണും..

ആകയാൽ ;
നാളത്തെ പുലരികൾ
നമ്മുടേതല്ല.,
മതങ്ങളെ പരിരക്ഷിക്കുന്ന
ഭരണൂടങ്ങളുടെതാണ് .

ഇനിയും
മരിച്ചേ ജീവിക്കുക.

__________________________
 
 
 
 
 
 

Sunday, June 2, 2013


_________________________________________


പെരുകുന്ന കര്ഷക ആത്മഹത്യകൾ, 
പട്ടിണി, തോഴിലില്ലായ്മ ,
വിലക്കയറ്റം, രോഗങ്ങൾ ..
നീതി നിക്ഷേധങ്ങൾ ..

തൊലി കറുത്ത 
കുഞ്ഞുങ്ങൾ
പിടഞ്ഞു മരിക്കുന്ന 
അട്ടപ്പാടികൾ..

ശബ്ദം നിലച്ച ,
വരിയുടക്കപ്പെട്ട ,
ഏതു ഷണ്ഡദേശത്തെ
അവസാന ജനതയാണ് നാം?




_______________ # കഴിവ് കേടിന്റെ മന്ത്രി മുഖ്യ ഉപ സ്ഥാനപതികളോട്..

Friday, April 26, 2013

വേനൽ പൂക്കൾ. ** ( Poems by Gilu joseph)




വസന്തം തേടുന്ന വേനല്‍ പൂക്കള്‍ .
-------------------------------------------------------------------------------------------------------------
മലയാള മനസ്സു കവിത നിറഞ്ഞതാണ്‌ .വര്‍ത്തമാനത്തിന്റെ തുരുത്തുകളിലിരുന്ന് , ഭൂത കാലത്തിന്റെ പുക കാഴ്ചകളിലേക്ക് മുങ്ങാം കുഴിയിടുന്നതാണ് ഓരോ കവി മനസ്സും .ഹൃദയ ഭാഷയില്‍ വിതയെറിഞ്ഞ് ആവോളം കൊയ്തവരും , പുതു മണ്ണില്‍ പുതു കവിത മുളപ്പിക്കുന്ന നവാഗതരും ഒരേപോലെ തന്നെ സൃഷ്ട്ടിയുടെ പിറവിയില്‍ ആത്മപീഡയോളം ചെന്നെത്തിയ നോവിനെ അപ്പാടെ അറിഞ്ഞവരായിരിക്കാം .


പോയ കാലങ്ങളെ വീണ്ടെടുക്കുന്നവയാണ്  ജിലുവിന്റെ കവിതകള്‍. മനുഷ്യ മനസ്സിന്റെ ഋതു ഭേദങ്ങള്‍, വികാര വിക്ഷോഭങ്ങളിലെ ആത്മ വേദനകള്‍ പകപ്പുകള്‍,നിരാസങ്ങള്‍, പ്രതീക്ഷകള്‍, എന്നിങ്ങനെ എല്ലാം തന്നെ മാറി മറിഞ്ഞു വരുന്നുണ്ട് പല രചനകളിലും .ഋതു കാലങ്ങള്‍ക്കിടയിലൂടെ വസന്തം തേടി പോകുന്ന കവയിത്രി എത്തി ചേരുന്നത് വേനല്‍ ചുവക്കുന്ന തീരങ്ങളിലേക്കാണ് .

വ്യവസ്ഥയുടെ പുറമ്പോക്കുകളില്‍ ബന്ധങ്ങള്‍ക്കുണ്ടാകുന്ന മൂല്യഭംഗങ്ങള്‍ക്കെതിരെ ജിലുവിന്റെ കവിതകള്‍ നൈതികമായി കലഹിക്കുന്നുണ്ട് . അതോടൊപ്പം തന്നെ വിശപ്പിനേയും, ദാഹത്തെയും , പ്രണയ- മരണ -കാമ കല്പ്പനകളെയും നിസ്സംഗമായ രീതിയില്‍ കണ്ടു തന്നെ വായനക്കാരിലെ കവി മനസ്സില്‍ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്, ചിന്തിപ്പിക്കുന്നുമുണ്ട് .


പ്രണയത്തിന്റെ കാല്‍പ്പനിക ഭാവങ്ങള്‍ക്കപ്പുറം സ്നേഹ രാഹിത്യത്തിത്തെയും , പ്രണയ നിരാസങ്ങളെയും, വേര്‍പാടിന്റെ കൊടുംനോവിനെയും, സ്നേഹ ശൂന്യതയുടെ പാതാള മുഖത്തെയും വേദന സ്ഫുരിക്കുന്ന ഒരു ചിരിയോടെ അക്ഷരങ്ങള്‍ കോറിയിടുമ്പോള്‍ കൈവിരലുകളില്‍ വിയര്‍പ്പു പൊടിയുന്നത് കാണാം.

''ആളൊഴിഞ്ഞിരുള്‍ കുടിച്ചുറങ്ങുന്ന 
കോണുകള്‍ക്കിടയില്‍ 
എങ്ങി കരയുന്നൊരു ഓര്മ മാത്രം,
ഇടയ്ക്കിടെ കണ്ണ് തിരുമ്മുന്നു.''
 
ഇവിടെ , നിത്യ ജീവിതത്തിന്റെ ആളൊഴിഞ്ഞ ഇരുളില്‍ നിന്നും, കാലത്തിന്റെ അലര്‍ച്ചകളില്‍ നിന്നും , ഏകാന്തതയുടെ ചാരുകസേരയിലമരുമ്പോള്‍ കവയിത്രി സന്നിഗ്ദമെങ്കിലും  പതിയെ ശബ്ധിക്കുന്നുണ്ട് .

ജിലുവിന്റെ , ''ജീവിതമാകുന്ന പുസ്തകം'' മുതല്‍ 'ആളൊഴിഞ്ഞ മുറി', നാസിക, വേനല്‍ പൂക്കള്‍ , അമ്മയുടെ വഴി, എന്റോ സള്‍ഫാന്‍, ഗാന്ധിജി  ചിരിക്കുന്നു , മരണ ശേഷം, മഴയെ തോല്‍പ്പിച്, ലഹരി, അഗ്നി ശലഭങ്ങള്‍ , വിസ്മൃതി, എന്റെ വേനല്‍ പക്ഷി എന്നിങ്ങനെ മുതല്‍ ''അന്തമില്ലാത്ത ഒരെണ്ണം '' വരെയുള്ള രചനകളിളുടെ ഒരു ദൂരം നടക്കുമ്പോള്‍ ഒറ്റ വായനയില്‍ കൌതുകമേറുന്നതായി അനുഭവപ്പെടാം.. പാതിയില്‍ മുറിഞ്ഞതോ , ശിഥിലമാക്കപ്പെട്ടതോ ആയ ബിംബങ്ങള്‍ വായനയെ ചെറിയ രീതിയില്‍ ബാധിക്കുന്നുണ്ടെങ്കിലും, നോവിന്റെ കൈപ്പടയില്‍ കാവ്യ ഭാവുകത്വത്തിന്റെ നവ തലങ്ങളിലേക്ക് വായനക്കാരെ കൈപിടിച്ച് കൊണ്ട് പോകുന്നുണ്ട്.  ഉദാത്തമായ കാവ്യ രചനകള്‍ ആണെന്ന് അവകാശപ്പെടാനില്ലെങ്കിലും , മുന്‍പേ പോയവരുടെ വീഥിയില്‍ തന്റേതായ കയ്യൊപ്പ് തീര്‍ത്തു കൊണ്ട് വറുതിയുടെ , നിരാസങ്ങളുടെ വേനല്‍ പൂക്കള്‍ പൊഴിഞ്ഞ തീരങ്ങളിലൂടെ വസന്തം തേടി പോകുന്ന കവയിത്രിയെ വായിക്കുന്നവരും അറിയാതെ അനുഗമിക്കപെടുന്നു. അത് തന്നെ ഒരു രചനയുടെ വിജയവും.


സമാന യൌവനങ്ങളിലെ സ്ത്രീ മനസ്സുകളുടെ ഏതു  കാവ്യ ചിന്തയും പോലെ തന്നെ പ്രണയവും, കാത്തിരിപ്പും ഭഗ്നമോഹങ്ങളും തന്നെയാണ് ജിലു കുറിക്കുന്ന ചില വരികളിലും നിറയുന്നത്. വായനക്കാരിലെ  എഴുതാന്‍ കൊതിച്ച ചില  സമാന മനസ്സുകളുടെ ചിന്തകള്‍ ജിലുവിന്റെ അക്ഷരങ്ങളില്‍ കാണും നേരം വായനക്ക് വിരസ ഭംഗങ്ങള്‍ ഇല്ലാതെ തുടരാന്‍ കഴിയുന്നു, വായനക്കാരന്റെ മനസ് തന്നെ കവി തുറന്നെഴുതിയ പോലെ. പ്രണയമെന്ന ജൈവ വികാരം തുടിക്കാത്ത ജീവനുള്ള ഒരു അണുവും ഈ ഭൂവിലില്ല. പ്രണയം കുറിക്കുന്ന ജിലുവിന്റെ ചിന്തകളില്‍ തളിരും പൂവും ചൂടുന്ന വാസന്ത വര്‍ണ്ണനകളല്ല ; മറിച്ച് , വരാനിരിക്കുന്ന ശിശിരത്തിന്റെ , സ്നേഹ ശൂന്യതയുടെ, കൊടും ശൈത്യമുണ്ട് ! വേര്‍പാട് പൂക്കുന്ന വേനല്‍ കിനാവുകളില്‍ ആത്മ ബലിയുടെ ചുവപ്പ് രാശിയുണ്ട് .. പൂവരശും , ഗുല്‍ മോഹരും വിരിക്കുന്ന ചെഞ്ചോര വര്‍ണ്ണങ്ങളുണ്ട്.. തിരിച്ചറിവിന്റെ വേനല്‍ പൂക്കള്‍ ദര്ശിക്കുംപോഴും വരാനിരിക്കുന്ന വസന്തത്തിന്റെ പ്രതീക്ഷയില്‍ പൊതിഞ്ഞ ഒരു തുണ്ട് സ്വപ്നവുമുണ്ട്..


ഇനി എന്റെ വാക്കുകള്‍ക്കപ്പുറം ഈ കവിതകളിലൂടെ കവയിത്രിയുമായി നിങ്ങള്‍ നേരിട്ട് സംവദിക്കുക. കാവ്യ ലോകത്തെ എന്റെയീ പ്രിയ കൂട്ടുകാരിക്കും , വായനക്കാര്‍ക്കും, എന്റെ സ്നേഹാശംസകള്‍... 

                                                                                                    



                                                                                                         ഹൃദയപൂര്‍വ്വം ..;

                                                                                                               മനു നെല്ലായ , 
                                                                                                             


_________________________________________________________________ 


**(ജിലു ജോസഫിന്റെ കവിത സമാഹാരമായ ''വേനൽ  പൂക്കൾ''  ,   പ്രസാധകരായ തളിപ്പറമ്പ് സി .എൽ .എസ് പബ്ലിക്കേഷൻസ്   തിരൂർ  തുഞ്ചൻ പറമ്പിൽ  നടന്ന  ബ്ലോഗേഴ്സ് മീറ്റിൽ പ്രകാശനം ചെയ്തു.  ആ പുസ്തകത്തിന്‌ ഞാനെഴുതിയ യ ഒരു മുഖവുര . )

Monday, April 22, 2013

ഇത് അക്ഷര സ്നേഹികളുടെ ബ്ലോഗേഴ്സ് മീറ്റ്‌ .




(BLOGGERS MEET @ THUNJAN PARAMBU ON 21ST APRIL 2013 )

-------------------------------------------------------------------------------------
ചില കൂട്ടായമകൾ അങ്ങിനെയാണ്; ഋതുക്കൾക്കപ്പുറം ഏതു കാലങ്ങളിലായാലും ഒറ്റ കണ്ടുമുട്ടൽ മതി, ഒരു 'ദേജാ- വു' അനുഭവത്തിന്റെ  മായിക നിമിഷങ്ങളിൽ മനുഷ്യ മനസ്സുകൾ തമ്മിലുള്ള  ഹൃദയ ബന്ധം കൂടുതൽ  ബലപ്പെടാൻ.

ഇന്നലെ അങ്ങനെയൊരു ദിനമായിരുന്നു , മലയാള ഭാഷയുടെ തറവാട്ടു മുറ്റമായ  തിരൂർ   തുഞ്ചൻ പറമ്പിൽ  കേരളത്തിലെ സഹയാത്രികരായ ബ്ലോഗ്ഗെഴുത്തുകാരുടെ ഒരു ഒരു കൂടൽ നടന്നു അക്ഷരങ്ങളിലൂടെയും, ആശയങ്ങളിലൂടെയും, ആശയ -നീതി ശാസ്ത്ര -കാവ്യ ചിന്താഗതികളിലൂടെയും  മനസ്സ് മനസ്സിനെ വായിച്ചരിഞ്ഞവരുടെ ഒരു സ്നേഹ സൌഹൃദ കൂട്ടായ്മ.!

കേരളത്തിലെ പല ബ്ലോഗ്ഗർമാരുടേയും സാന്നിധ്യം മലയാള ഭാഷ പിതാവിന്റെ മണ്ണിനെ വേറിട്ടൊരു ഭൂമിയാക്കി  .അതിനപ്പുറം, .ഈ വെർച്ച്വൽ- സൈബർ ലോകത്തെ പല മനസ്സുടമകളെയും പതിനാലു ഇഞ്ച് മോണിട്ടറിൽ ദിനേന കണ്ടു മുട്ടുന്നവരാണ്  നാം . എന്നാൽ അക്ഷരങ്ങൾ തമ്മിൽ കുറിക്കുന്നവറെയും, നേരിൽ അറിയുന്നവരെയും ആദ്യ  കാഴ്ചയിൽ തന്നെ കാലങ്ങളാൽ  അറിയുന്ന പോലെ എന്നത് എത്ര വിചിത്രമായ (സുഖ ) അനുഭവമാണ്! 

വേനൽ  ചൂടിൽ  പൂത്ത ചുവന്ന അരളി പൂക്കളും,ഗുൽ മോഹറും  വിരിച്ച  മലയാള മണ്ണിൽ വന്ന ബ്ലോഗ്ഗർമാരിൽ പാതിയിലധികവും തന്നെ ബ്ലോഗെഴുത്തിൽ കാലങ്ങളായി എഴുതി തെളിഞ്ഞവരായിരുന്നു .. ജയന് ഏവൂർ ,  നിരക്ഷരൻ , പ്രസന്ന ആര്യൻ, ലീല എം ചന്ദ്രൻ , സാബു കോട്ടോട്ടി , വിധു ചോപ്ര, മഹേഷ്‌ വിജയന്, സംഗീത്  വിനായകൻ , തുടങ്ങി എഴുതി  തെളിഞ്ഞവരും , ബ്ലോഗെഴുത്തിൽ   നവാഗതരായ കൊച്ചു ബ്ലോഗര്മാരും ഔപചാരികതയുടെ മൂട്പടങ്ങൾ ഇല്ലാതെ സ്വയം പരിചയപ്പെടുതലുകളും കൂട്ടായ്മക്ക് ഭംഗി കൂട്ടി . കേരളത്തിന്റെ പല ജില്ലകളിൽ  നിന്നും, സംസ്ഥാനങ്ങളിൽ  നിന്നും പല തിരക്കുകളും ഉപേക്ഷിച്ചെത്തിയ ബ്ലോഗര്മാരും , വിദേശികളായ പ്രവാസി ബ്ലോഗര്മാരും ഈ കൂട്ടായ്മക്ക് ഭംഗിയും കൌതുകവും പകര്ന്നു . 

ബ്ലോഗെഴുത്തിന്റെ ഭാവിയെ കുറിച്ചും, ഓണ്‍ലൈൻ മീഡിയ നിത്യ ജീവിതത്തിൽ വേരൂന്നിയ പങ്കിനെ കുറിച്ചും ഗൌരവമായ ചർച്ചകൾ നടന്നു. എഴുത്തിന്റെ പ്രതിബദ്ധതയും , മതവും രാഷ്ട്രീയവും  എഴുത്തിൽ കടന്നു കൂടുമ്പോഴുള്ള മറ്റു മനസ്സുകളുടെ ആശങ്കകളും ചര്ച്ചക്കു വിഷയങ്ങളായി .  ഓണ്‍ലൈൻ ലോകത്ത് നടന്നിരുന്ന ചർച്ചകൾക്കതീതമായി പല മനസ്സുകളുടെയും ഈ നേരിലുള്ള  സംവാദങ്ങൾ കൊണ്ട്, പോയ കാലത്തെ ചെറിയ സൈബര് ചര്ച്ചാ പിണക്കങ്ങൾ പൊട്ടിച്ചെറിയാൻ സഹായകമായി എന്നതും ഒരു ഗുണമായി തോന്നി .  അതിനപ്പുറം, എഴുത്തിനെ പ്രണയിക്കുന്ന മനസ്സുകളെ കൂട്ടി ചേര്ക്കുന്ന ഒരു വേദിയായി കൂടി തുഞ്ചൻ  പറമ്പ് മാറി എന്നത് ഒരു വേനല മഴ പോലെ മനസ്സിൽ ചാറിയ ഒരു സന്തോഷ നിമിഷങ്ങളായിരുന്നു അത് . 

കൂട്ടായ്മയോടൊപ്പം തന്നെ , കണ്ണൂര് സി -എൽ- എസ് ബുക്സിന്റെ പ്രദ ർശനവും  വില്പ്പനയും നടന്നു . കൂടെ കവയിത്രി -ജിലു ജോസഫിന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ ''വേനൽപ്പൂക്കൾ '' പ്രകാശനവും ണാഡാണ്ണൂ. ദ്രിശ്യ -ശ്രവ്യ -മാധ്യമ രംഗത്തെ ദർശന ചാനൽ , സ്കൈ നെറ്റ് എന്നിവയുടെ സാന്നിധ്യവും, ഫോട്ടോ ബ്ലോഗേഴ്സ് ഫോട്ടോഗ്രഫി പ്രദർശനവും , കാർട്ടൂണ്‍ വരയും, സഹ യാത്രികരായ കവി മനസ്സുകളുടെ കവിതാ ആലാപനവും  നടന്നു . 

ഒരു സൌഹൃദ കൂട്ടായ്മ എന്നല്ല അതിലുപരി നൂറു കണക്കിന് അക്ഷര മനസ്സുകളുടെ സ്നേഹ കൈമാറ്റവും ,എക്കാലവും മനസ്സിലൊരു വര്ണ്ണാാ ഭമായ ഒരു ചിത്രമായി മറവിയുടെ  പായൽ പടരാത്ത  ഓര്മകളുടെ കൽ ഭിത്തിയിൽ  തൂക്കിയിടാൻ  കഴിയുമെന്നത് ഈ സ്നേഹ കൂട്ടായ്മയുടെ , എഴുത്തിനെ പ്രണയിക്കുന്നവരുടെ ഒരു വലിയ വിജയമാണെന്നുള്ളത് ഈ അൽപ്പ ജീവിത യാത്രയിൽ നാം സഹയാത്രികർക്ക്  അഭിമാനിക്കാം . 
ഇനിയും ഇത്തരം കൂട്ടായ്മകൾ ആവർത്തിക്കട്ടെ  ഇന്ന് വന്ന നാം നാളെ അരങ്ങോഴിഞ്ഞാലും  , നമുക്ക് പിറകെ വരുന്ന അക്ഷര സ്നേഹികൾ , നമ്മുടെ പിൻഗാമികൾ എഴുത്തെന്ന കര്മവും യാത്രയും തുടരട്ടെ ..




---------------------------------------------------------------------------------------------------

(PHOTO COURTESY TO മലയാളി Malayaali (Page) )