Sunday, July 24, 2011

തിരക്കുകളില്‍ തിരിച്ചറിയുന്നത്‌...... (അനുഭവം)





22-july-2011

---------------------------------------------
കര്‍ക്കിടകം ചിതറി പെയ്യുന്ന ഒരു പ്രഭാതമായിരുന്നു അന്ന്. ജീവിത യാത്രയിലെ ചില വേഷങ്ങളുമായ് ഒരു ചെറിയ ദൂര യാത്രയുടെ ഒരുക്കം.. ബസ്‌ സ്റ്റോപ്പില്‍ നില്‍പ്പുറപ്പിച്ചു, അന്നത്തെ പത്ര വാര്‍ത്തകളുടെ താളുകളിലേക്ക് ഒരു നിസ്സങ്ങതയോടെ പതിയെ മുഖം പൂഴ്ത്തി... താളുകള്‍ക്കു അപ്പുറം പാതയോരത്തെ നിത്യ കാഴ്ചകള്‍ ...

ജീവിതം ഒരു ഭ്രാന്തിയെ പോല്‍ അലറി വിളിക്കും നേരം, പ്രലോഭന കാഴ്ചകളില്‍ ഓടി തളര്‍ന്ന മനുഷ്യരെ സാകൂതം നോക്കി.., വിരസതയുടെ ഈ യാത്രാ തുടക്കങ്ങളിലും ബസ്‌ സ്റൊപ്പിലെ പതിവ് യാത്രകളുടെയും, യാത്രയയപ്പുകളുടെയും വിവിധ ഫ്രൈമുകള്‍...ഓരോ യാത്രയുടെ തുടക്കങ്ങളിലും മനസ്സിലൊരു വൃത്തം വരച്ച്‌ അതിലൊരു ബിന്ദുവായി ഒതുങ്ങി കൂടാറുണ്ട് .. ചില നേരങ്ങളില്‍..,

ഈ തുച്ച ജീവിതം താണ്ടിയ വഴിത്താരകള്‍ സ്ത്രീ -പുരുഷ ഭേദമന്യേ അനേകം വ്യക്തി ബന്ധനങ്ങള്‍ ..അതിലപ്പുറം, സൈബര്‍ ലോകത്തെ പ്രൊഫൈല്‍ ചിത്രങ്ങളില്‍ അടുത്തരിയുന്നവരുടെയും, ചില കാണാ സുഹൃത്തുക്കളുടെയും സൌഹൃദം പങ്കു വെക്കലിലൂടെ മൂല്യമേറെ കൊടുത്ത പദങ്ങളുടെ കൈമാറ്റങ്ങള്‍... ആശയങ്ങളും, ചിന്തകളും, നോവും ,പ്രണയവും താളുകളിലേക്ക് പകര്‍ത്തി കാലം കനിഞ്ഞ ''മനു നെല്ലായ" എന്ന മേല്‍വിലാസവും..

ചില നേരം എകാന്തതകള്‍ക്കൊരു ആനന്ദമുണ്ട് ..
ആരാലും അറിയപ്പെടാതെ , ചില നിമിഷങ്ങളിലെങ്കിലും... ,
ഒറ്റപ്പെട്ട സ്വന്തം തുരത്തുകളില്‍ ഒരു അപ്പൂപ്പന്‍ താടി പോലെ ..
ദിശയറിയാതെ ...അങ്ങനെ അങനെ ...
ദൂരത്തേക്കു, ഒഴുകി ..ഒഴുകി.......

ബസ്‌ സ്റ്റോപ്പിലെ ചിന്തകളെ അണച്ച് കൊണ്ടാണ് എന്‍റെ അടുത്തേക്ക് ഒരു ചെറുപ്പക്കാരന്‍ നടന്നു വന്നത് .- " മനുവേട്ടന്‍ എന്നേ അറിയുമോ ''' എന്നൊരു ചോദ്യവുമായി .! ഒരിക്കലും കാണാത്തൊരു മുഖം...വന്ന വഴികളിലെ പരിചിത മുഖങ്ങളിലെ ഓര്‍മ്മകള്‍ ചികഞ്ഞു നോക്കി...ഇല്ലാ.. കണ്ടിട്ടേയില്ല...ഞാന്‍ അറിയാത്തവന്‍.., അതും ഞാന്‍ അദ്ധേഹത്തെ അറിയുമോയെന്നു!! ആ അറിവില്ലായ്മയില്‍ എനിക്കെന്നോടും , അയാളോടും ഒരേ സമയം അമര്‍ഷം തോന്നി...

എന്നാല്‍, ആ കണ്ണുകളിലെ ഭാവം എന്നേ അമ്പരിപ്പിച്ചു., വര്‍ഷങ്ങളായി അറിയുന്ന ഒരു സുഹൃത്തിനെ പോലെ ...! തിരിച്ചറിഞ്ഞില്ലല്ലോ എന്നോരു വിഷാദ ഭാവം ... എന്‍റെ പരിഭ്രമം കണ്ടിട്ടാണെന്ന് തോന്നുന്നു, ആ യുവാവ് വീണ്ടും പറഞ്ഞു.. '' ഞാന്‍ മനുവേട്ടന്റെ ''ബ്ലോഗ്‌ '' വായിക്കാറുണ്ട്..നമ്മള്‍ കാണുന്നത് ആദ്യമായാണ്... ഞാന്‍ ആരെന്നോര്‍ത്തു ബുദ്ധിമുട്ടേണ്ട'' എന്ന്.... എന്‍റെ മനസ്സിലെ സംശയങ്ങളുടെ ചിത്രം പൂര്‍ണ്ണമായി....പ്രൊഫൈല്‍ ഫോട്ടോകളുടെ ഇത്തിരി രൂപങ്ങളിലെ ചില മനസ്സുകലെങ്കിലും ഈ ഒറ്റപ്പെട്ട തുരത്തുകളില്‍ നിന്നും തിരിച്ചരിയുന്നല്ലോ എന്ന ചിന്തയില്‍ അറിയാതെ ചിരിച്ചു പോയി..ഒരു കാണാ സുഹൃത്തിനെ ആദ്യമായ് കണ്ടതിലുള്ള സന്തോഷവും...

പ്രതീക്ഷിക്കാതെ വിരുന്നെത്തിയ ആ കാണാ സുഹൃത്ത്‌ എന്‍റെ വിരസമായ ആ പ്രഭാതത്തെ പദങ്ങളാല്‍ ഉണര്‍ത്തി.. അദ്ദേഹം സ്വയം പരിചയപ്പെടുത്തി...'' പേരു- ഹരി, വീട് ഒറ്റപ്പാലം...,ഒരു പ്രവാസി... ഐടി മേഖലയില്‍ ഏരിയാ മാനേജര്‍ .''.... പദങ്ങളെ മുറിച്ചു ബസ്സ്‌ വന്നു... വാക്കുകള്‍ക്ക് ശേഷം ഞങ്ങള്‍ ബസ്സില്‍ ഒരു ദൂരം യാത്ര ചെയ്യുപോഴും സൌഹൃദത്തെ കവിയുന്ന ടോപ്പിക്കുകളിലായിരുന്നു ഞങ്ങളുടെ ചര്‍ച്ചകള്‍..കവിത..പ്രണയം..സംഗീതം...ഇടതു രാഷ്ട്രീയം...ആണെഴുത്ത് ..പെണ്ണെഴുത്ത്‌..അങ്ങനെ..അങ്ങെനെ.....

നഗര ഹൃദയത്തില്‍ ബസ്സിറങ്ങി ആ സുഹൃത്തിനോട്‌ യാത്ര പറഞ്ഞു തിരക്കുകളിലേക്ക് അലിഞ്ഞു ചേരുമ്പോഴും ഉള്ളില്‍ ഉണര്‍ന്നു വന്നു ഒരു നിഗൂഡമായ ആനന്ദം ! നാം, ആരാലും അറിയപ്പെടാതെ അലയുംപോഴും, സഞ്ചാരം നമ്മുടെ മേല്‍വിലാസങ്ങള്‍ ഒളിപ്പിച്ചു വെക്കുമ്പോഴും, നമ്മെ സാകൂതം ശ്രദ്ധിക്കുന്ന ചില മനസ്സുകളുണ്ടാകാം... വാക്കുകളുടെ വ്യാഖ്യാനങ്ങളില്‍ ഒതുങ്ങാതെ, സുഹൃത്തെന്നോ ,സഹോദരനേന്നോ സഹോദരിയെന്നോ ,പ്രണയിനിയെന്നോ പേരിട്ടു വിളിക്കാനാകാതെ കാലം നമുക്ക് തന്ന് പോകുന്ന ചില കടംകഥകള്‍ ...!
ആന്നേരം നാമോര്‍ക്കുന്നു... ചില നേരമെങ്കിലും നാമൊറ്റക്കല്ലെന്നു!

--------------------------------------------------------------